Tuesday, October 20, 2009

പുതപ്പുകൾ പറയുന്നത്‌...


വിയർപ്പുമണമുള്ള ഓരോ പുതപ്പും
ഓരോ കിതപ്പുകളുടേയും
അവസാനത്തെ തുടിപ്പുകളെ
കുറിച്ചാകുമോർക്കുക...

ഓരോ രാത്രിയിലും അവ
സ്വപ്നം കാണുന്നത്‌
നമ്മെപ്പോലെതന്നെ
അനുഭൂതികളുടെ
പുതിയ മഴക്കാടുകളാകും...

കടുത്ത ചൂടുള്ള
പഴുത്ത പകലുകളിലും,
കുളിരില്ലാത്ത പ്രഭാതങ്ങളിലും
അവ വിരസതയിൽ വഴുതിപ്പോകാറുണ്ട്‌...

സീൽക്കാരങ്ങളുടെ ഉച്ചസ്ഥായിയിൽ
വികാരങ്ങളുടെ തീയൊളിപ്പിച്ച്‌
നിശബ്ദമായി കരയാറുണ്ട്‌...
ഓരോ പൊട്ടിച്ചിരികളിലും,
അടക്കം പറച്ചിലുകളിലും
ഗൂഡമായി അവ പുളകം കൊള്ളാറുണ്ട്‌...
ചവിട്ടിക്കീറിയ തുന്നലുകളൊളിപ്പിച്ച്‌
എപ്പോഴും പുതുതായിരിക്കാൻ
വൃഥാ പണിപ്പെടാറുണ്ട്‌................

പാവം;
മുഷിഞ്ഞുനാറുമ്പോൾ
വലിച്ചെറിയപ്പെടുമെന്നും,
തിളക്കമുള്ള മറ്റൊരാൾ
രതി മണത്തെത്തുമെന്നും
അതെന്നേ മനസ്സിലാക്കിയിട്ടുണ്ടാവും...!
വാൽ: പുതപ്പുകൾ ഒരു നിർജ്ജീവ വസ്തു മാത്രമല്ല,
കിടപ്പറയിലെ രഹസ്യങ്ങളുടെ മനസ്സാക്ഷി സൂക്ഷിപ്പുകാർ
കൂടിയാണ്.

9 comments:

SUNIL V S സുനിൽ വി എസ്‌ said...

പുതപ്പ്‌ നിർജീവമായ
ഒരു വസ്തുമാത്രമല്ല,
കിടപ്പറയിലെ
രഹസ്യങ്ങളുടെ മനസ്സാക്ഷി
സൂക്ഷിപ്പുകാർ കൂടിയാണ്‌..!

saju john said...

കവിതയെക്കാള്‍ മനോഹരമായത് സുനില്‍ മുകളില്‍ എഴുതിയിട്ട ആ കമന്റ് ആണ്,

കവിത മൊത്തം ആറ്റിക്കുറുക്കി, ആ നാലുവരിയില്‍ ഒതുക്കിയിരിക്കുന്നു.

പകല്‍കിനാവന്‍ | daYdreaMer said...

പാവം;
മുഷിഞ്ഞുനാറുമ്പോൾ
വലിച്ചെറിയപ്പെടുമെന്നും,
തിളക്കമുള്ള മറ്റൊരാൾ
രതി മണത്തെത്തുമെന്നും
അതെന്നേ മനസ്സിലാക്കിയിട്ടുണ്ടാവും...!

!!!

കാപ്പിലാന്‍ said...

പുതപ്പുകള്‍ക്ക് കഥ പറയുവാനുണ്ട് പക്ഷേ അത് രതിയുടെയോ സില്ക്കാരതിന്റെയോ കഥകള്‍ മാത്രമല്ല . വേറെയും നല്ല കഥകള്‍ . വിശദമായി പിന്നെ പറയാം .
പണിക്കരെ നല്ല കവിത . കീറലുകള്‍ കൂട്ടി യോജിപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ .

കാപ്പിലാന്‍ said...

പുതപ്പുകള്‍ക്ക് കഥ പറയുവാനുണ്ട് പക്ഷേ അത് രതിയുടെയോ സില്ക്കാരതിന്റെയോ കഥകള്‍ മാത്രമല്ല . വേറെയും നല്ല കഥകള്‍ . വിശദമായി പിന്നെ പറയാം .
പണിക്കരെ നല്ല കവിത . കീറലുകള്‍ കൂട്ടി യോജിപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ .

ജോണ്‍ ചാക്കോ, പൂങ്കാവ് said...

ആവി ആയതു കാരണം പുതപ്പിന് ഈ സീല്‍ക്കാരങ്ങള്‍ ഒന്നും കേള്‍ക്കാന്‍ പലപ്പോഴും അവസരം കിട്ടാറില്ല.

ചാറ്റല്‍ said...

ചില പുതപ്പുകള്‍
എല്ലാമങ്ങ് സഹിക്കുകയാണ്
ഓരോ പുതപ്പിനും ഓരോ അനുഭവം

പാവത്താൻ said...

ഇല്ല. ഒറ്റയ്ക്കാകുമ്പോള്‍ പുതച്ചുമൂടി കിടക്കാന്‍ ഒരഭയസ്ഥാനം.....

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ഒരു വസ്തുവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നതും ഉണ്ടാകാവുന്നതുമായ ഓർമ്മകളും ചിന്തകളും സങ്കല്പങ്ങളും വിന്യസിച്ച് ആ വസ്തുവിനെ അനേകം തലങ്ങളുടെ ആകെത്തുകയായ കാവ്യവസ്തുവായി വികസപ്പിക്കുന്നത് ഒരു സാർവ്വലൌകിക കാവ്യരീതിയാണ്.അനുഭവസംക്രമണംകൊണ്ട് വസ്തുക്കളെ മാനുഷീകരിക്കുന്ന ഈ രീതി പണിക്കർ സഫലമായി പ്രയോഗിച്ചിരിക്കുന്നു.ഓരോ വസ്തുവിലും ഓരോ പ്രപഞ്ചം ലയിച്ചിരിക്കുന്നു. അതു കണ്ടെത്തുക എന്നതാണു ഭാവനയുടെ വെല്ലുവിളി.